സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഇളയിടത്തുനാടിന്റെ ഭാഗമായിരുന്ന സമ്പന്നമായ ഈ പ്രദേശം ഇളയിടത്തുസ്വരൂപം കഴിഞ്ഞാല്‍ രണ്ടാമത്തേത് എന്ന അര്‍ത്ഥത്തില്‍ ഇളമാട് എന്നുപേര്‍ കൊടുത്തതാണെന്നാണ് പറയപ്പെടുന്നത്. ഇളംനാട് മാറി ഇളമാട് ആയതാണെന്ന് പഴമക്കാര്‍ പറയുന്നു. രാമയ്യന്‍ ദേശിംഗനാട് നിന്ന് സ്വദേശമായ പാണ്ടിയിലേക്ക് പോകുന്നതിന് ഇതുവഴി ഒരു ആറടിപ്പാത വെട്ടിച്ചതായും പറയപ്പെടുന്നു. കൊല്ലത്തുനിന്ന് ആയൂര്‍ വരെയുളള ദൂരം 18 മൈല്‍ ആണെന്ന് രേഖപ്പെടുത്തിയ നാഴികക്കല്ല് 1980-കളുടെ തുടക്കം വരെ ഇളമാട് നിന്നും എം.സി.റോഡില്‍ കയറുന്ന സ്ഥലത്ത് കാണാമായിരുന്നു. ഈ റോഡ് ആയൂര്‍-കേരളപുരം റോഡായും ആയൂര്‍-ഇരവിപുരം റോഡായും പിരിഞ്ഞിട്ടുണ്ട്. ഇളമാട് ഭഗവതിക്ഷേത്രത്തിന്റെ പേരിലാണ് പുറംലോകം ഇളമാടിനെ അറിഞ്ഞിരിക്കുന്നത്. ഇളമാട് ഭഗവതിക്ഷേത്രത്തിന് ഏതാണ്ട് 800 വര്‍ഷത്തെ പഴക്കം ഉണ്ട്. പുള്ളുണ്ണി ക്ഷേത്രത്തിന് 1200 വര്‍ഷം പഴക്കം ഊഹിക്കുന്നു. ക്ഷേത്രോല്പത്തിയെപറ്റി ചരിത്രമോ ഐതിഹ്യങ്ങളോ അറിവിലില്ല. 1960-കള്‍ക്കുമുമ്പുവരെ വാഹനസൌകര്യം ഇല്ലാതിരുന്ന ഒരു പ്രദേശമായിരുന്നു ഇളമാട്. ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. പണ്ടുകാലത്ത് ഇവിടെ ധാരാളം ചുമടുതാങ്ങികളും വിശ്രമിക്കുന്നതിന് വഴിയമ്പലങ്ങളും ഉണ്ടായിരുന്നു. ഇളമാട് ക്ഷേത്രത്തിന് സമീപമുളള വല്ലാരിവീട്ടിലെ ഒരു കാരണവര്‍ 200 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച ചുമടുതാങ്ങിയും വഴിയമ്പലവും ഇളമാട് അമ്പലംമുക്കില്‍ ഉണ്ടായിരുന്നു. അപ്രകാരം വചാരി വച്ചുകെട്ടിയ അമ്പലമായതുകൊണ്ടാണ് ആ സ്ഥലത്തിന് വചാരികെട്ടി അമ്പലം എന്നു പേരുണ്ടായത്. അതു ലോപിച്ചാണ് ഇപ്പോഴത്തെ അമ്പലംമുക്കായത്. ഇന്നത്തെ ഇലവിന്‍മൂട് മുതല്‍ മടവൂര്‍ അറുകാഞ്ഞിരം വരെയുള്ള പ്രദേശത്തെ പാത കരിതട്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഈ പ്രദേശത്തെ പുരാതനക്ഷേത്രം തോഴിക്കോട് എന്ന സ്ഥലത്തായിരുന്നു. നെടുമണ്‍മഠത്തിന് ആധിപത്യമുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്ത് കാണപ്പെടുന്നുണ്ട്. 300-ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് കൂമ്പല്ലൂര്‍ക്കാവ് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, അതിനോട് ചേര്‍ന്ന് ഒരു വലിയ കാവുണ്ട്. പാറംകോട് വാര്‍ഡില്‍ കടപ്പള്ളിക്കോണം ക്ഷേത്രത്തിന് പടിഞ്ഞാറുള്ള വറ്റാത്ത ജലസ്രോതസ്സ് ആരെയും ആകര്‍ഷിക്കുന്നതും അത്ഭുതകരവുമാണ്. പൂക്കുറ്റിപോലെ അടിത്തട്ടില്‍ നിന്നും മുകളിലേക്കുവരുന്ന ഈ ജലധാരയോടൊപ്പം ശംഖുകളും കക്കകളും വിവിധതരം മുത്തുച്ചിപ്പികളും കടല്‍തീരത്തെ മണലും ഉയര്‍ന്നുവരുന്നു. നീര്‍കുമിളകളോടൊപ്പമാണ് ഇവ പുറത്തുവരുന്നത്. ഈ സ്ഥലം പണ്ടു കടലായിരുന്നെന്നും ദേവിയുടെ ദര്‍ശനം പടിഞ്ഞാറോട്ട് അഭിമുഖമായതിനാല്‍ കടല്‍ പിന്‍വാങ്ങിപ്പോയതാണെന്നുമാണ് ഐതിഹ്യം. വരുണഭഗവാന്‍ പളളികൊളളുന്ന സ്ഥലമായതിനാലാകണം ഈ സ്ഥലത്തിന് കട(ല്‍)പ്പളളിക്കോണം എന്നു പേര് ലഭിച്ചത്. ഇളമാട് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് കുറവസമുദായത്തിലെ പ്രായംകൂടിയ ആളിന് നാട്ടിലെ പ്രധാന ഊരാളി (ഊര് ആളുന്നയാള്‍) എന്ന സ്ഥാനപ്പേര് കൊടുത്ത് ഭഗവതിപരിവാരസമേതം കുത്തുവിളക്ക്, കൊടിതോരണാദിമേളത്തോടുകൂടി നാടുചുറ്റുന്ന ചടങ്ങില്‍ രക്ഷാപുരുഷനായി ചൂട്ടും ചൂരലുമായി മുമ്പില്‍ നടത്തി ഒരു രാത്രിയും ഒരു പകലും സഞ്ചരിച്ച് തിരിച്ചെത്തിയാല്‍ ഊരാളിക്കും കുടുംബക്കാര്‍ക്കും വെറ്റയും പൊയിലയും നല്കി ബഹുമാനിച്ചിരുന്നു. നാട്ടുകാര്‍ നടത്തുന്ന ഉത്സവത്തിന്റെ തലേദിവസം രാത്രി ഊരാളിയുടെ സമുദായക്കാരുടെയും മറ്റു ഹരിജനങ്ങളുടെയും പാട്ടും ആട്ടവും കൊട്ടും കുരവയും കളികളുമാണ്. ഉത്സവദിവസം കുതിരയെടുപ്പിന് മുമ്പേ ഹരിജനങ്ങളുടെ കതിരുകാളയും കൊട്ടും താളമേളങ്ങളും ഉണ്ടാകും. കതിരുകാളയെ അഴിച്ചതിനുശേഷമേ കുതിരയെ അഴിക്കുകയുള്ളു. ഹിന്ദുമതക്കാരും ക്രിസ്തുമതക്കാരും ഇസ്ളാംമതവിശ്വാസികളും ഇടകലര്‍ന്ന് വസിക്കുന്ന മതസൌഹാര്‍ദ്ദമുളള ഒരു പ്രദേശമാണിവിടം. തേവന്നൂര്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന തേവന്നൂര്‍ ജമാ-അത്ത് മസ്ജിദ് 1966-ഏപ്രില്‍ 16-ാം തിയതിയാണ് ജമാനമസ്കാരം ആരംഭിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളാണ് കാരാളിക്കോണം പളളിയും കണ്ണംകോട് പളളിയും. 20-10-1930-ല്‍ ആണ് തേവന്നൂരിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പളളി നിര്‍മ്മിച്ചത്. മലങ്കര സഭാചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയും ദിവ്യപുരുഷനുമായ സ്തേഫാനോസ് സഹദയുടെ നാമധേയത്തിലാണ് പളളി പണികഴിപ്പിച്ചിരിക്കുന്നത്. ഇളമാട് പഞ്ചായത്തില്‍ ചെറുവക്കല്‍ ഇളവൂരില്‍ സ്ഥാപിച്ചിട്ടുളളതാണ് സെന്‍റ് ജോര്‍ജ്ജ് പളളി. കാരാളികോണത്ത് മുസ്ളീംപള്ളി നില്‍ക്കുന്ന സ്ഥലത്ത് 400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാല്‍മരം നിന്നിരുന്നു. ഈ മരത്തിന്റെ ചുവട്ടില്‍ എവിടെ നിന്നോ ഒരു ദിവ്യന്‍ വന്നുതാമസിക്കുകയും കാടുപിടിച്ചിരുന്ന ഈ പ്രദേശത്തുവച്ച് അദ്ദേഹം മരണപ്പെടുകയും ഈ മയ്യത്ത് ആളുകള്‍ അവിടെ അടക്കംചെയ്യുകയും ചെയ്തു. അന്നുണ്ടായിരുന്നവര്‍ ഈ സ്ഥലത്ത് ഓലകൊണ്ട് ഒരു കുടില്‍ കെട്ടുകയും വെളിച്ചം കിട്ടുന്നതിനുവേണ്ടി ഒരു കല്ലിന്‍മേല്‍ എണ്ണ ഒഴിച്ച് തിരി കത്തിക്കുകയും ചെയ്തിരുന്നു. അന്നുമുതല്‍ ഈ സ്ഥലത്ത് മുസ്ളീംങ്ങള്‍ നമസ്കാരം ആരംഭിച്ചു. ഈ പള്ളിക്ക് മയ്യത്തിന്‍കര പളളി എന്ന് പേരിട്ടു. അതാണ് കാരാണികോണത്ത് സ്ഥാപിതമായ ആദ്യത്തെ പളളി.

കഥകളി കളരികള്‍ ഉണ്ടായിരുന്നത് അര്‍ക്കന്നൂര്‍, തേവന്നൂര്‍ എന്നീ സ്ഥലങ്ങളിലാണ്. കലാമണ്ഡലം പ്രൊഫ:രാജശേഖരന്‍, അര്‍ക്കന്നൂര്‍ പ്രഭ, അര്‍ക്കന്നൂര്‍ ഗോപാലകൃഷ്ണന്‍, അര്‍ക്കന്നൂര്‍ ഗംഗാധരന്‍, കേശവന്‍നമ്പൂതിരി, ഉണ്ണികൃഷ്ണന്‍നമ്പൂതിരി, മംഗലത്തുകൃഷ്ണപിള്ള എന്നിവര്‍ ഈ കഥകളി കളരികളില്‍ നിന്നും അഭ്യാസം പുര്‍ത്തിയാക്കിയ പ്രസിദ്ധരായ കഥകളി നടന്മാരാണ്. തേവന്നൂര്‍ ഗോപാലകൃഷ്ണനും വടമണ്‍ ദേവകിയമ്മയും ഓട്ടന്‍തുളളലില്‍ ഈ ദേശത്തിന്റെ പേര് ഉയര്‍ത്തിപ്പിടിച്ചവരാണ്. ഗുരുകല സമ്പ്രദായത്തിലുളള വിദ്യാഭ്യാസമാണുണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുപ്രമാണിമാരുടെ കളീലുകളില്‍ നിലത്തെഴുത്താശാന്മാരുടെ മേല്‍നോട്ടത്തിലുള്ള നിലത്തെഴുത്താണുണ്ടായിരുന്നത്. കടലാസും പേനയും വളരെ ചുരുക്കമായിരുന്നു. കടുക്ക ചുട്ട് മണ്‍വെട്ടിത്തട്ടില്‍ വച്ച് വെള്ളം ഒഴിച്ച് അരച്ചുണ്ടാക്കുന്ന മഷിയും വലിയ പക്ഷികളുടെ പൊഴിഞ്ഞുവീഴുന്ന തൂവലിന്റെ പൊള്ളയുളള ഭാഗം വെട്ടി മുനയാക്കി പേനയായും ഉപയോഗിച്ചിരുന്നു. പനയോല വാര്‍ന്നെടുത്ത് നാരായം കൊണ്ട് അക്ഷരങ്ങള്‍ എഴുതിവായിച്ച് പഠിച്ചിരുന്നു. പച്ചില തേച്ച് അക്ഷരം തെളിയിച്ച് വായിക്കുമായിരുന്നു. 150 വര്‍ഷം മുമ്പുതന്നെ ദേശാധിപത്യം വഹിച്ചിരുന്ന നെടുമണ്‍മഠത്തില്‍ ഗുരുകുലവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. മുസ്ളീം സമുദായത്തില്‍പെട്ടവരടക്കം ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. ഇതില്‍ നിന്ന് പണ്ടുതന്നെ ഹിന്ദുമുസ്ളീം മൈത്രി നിലനിന്നിരുന്നതായി കാണാം. പില്‍ക്കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാല്‍ അര്‍ക്കന്നൂരില്‍ ഒരു എലിമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു. 1948-ല്‍ ഈ സ്ക്കൂള്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തു. ആ സ്ക്കൂളാണ് അര്‍ക്കന്നൂരിലെ ഇപ്പോഴത്തെ ഗവണ്‍മെന്റ് എല്‍.പി.എസ്. ദേവന്മാരുടെ ഊര് ലോപിച്ചാണ് തേവന്നൂര്‍ എന്ന പേര് ഉണ്ടായത് എന്നുപറയപ്പെടുന്നു. വളരെ പഴക്കമുളള ക്ഷേത്രമാണ് തേവന്നൂര്‍ തളിമാന്‍കുന്ന് ദേവീക്ഷേത്രം. ക്ഷേത്രത്തിലെ ആദ്യകാല ഫണ്ടില്‍ നിന്നാണ് തേവന്നൂര്‍ എല്‍.പി.എസ്, ഹൈസ്ക്കൂള്‍ എന്നിവ ആരംഭിക്കുന്നതിനും വായനശാലയുടെ പ്രാരംഭപ്രവര്‍ത്തനത്തിനും സമ്പത്ത് ഉപയോഗിച്ചിരുന്നത്. തേവന്നൂര്‍ ഹൈസ്ക്കൂള്‍ ആരംഭിച്ചത് 1103-ല്‍ ആണ്. ഇതൊരു മാനേജ്മെന്റ് സ്ക്കൂള്‍ ആയിരുന്നു. 1948-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ 7-ാംക്ളാസ്സുളള ആദ്യസ്ക്കൂള്‍ ഇതായിരുന്നു. ഇളമാട് പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഇതാണ്. നാട്ടിലെ പ്രമാണിമാരുടെ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും തേവന്നൂരും അര്‍ക്കന്നൂരും സ്ക്കൂളുകള്‍ പണിയിപ്പിച്ച് അദ്ധ്യാപകരെ നിയമിച്ച് വിജ്ഞാനപ്രകാശം വ്യാപിപ്പിച്ചു. 1123 തുലാം ഒന്നാം തിയതി ഈ സ്ക്കൂളുകള്‍ ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുത്തു. ക്രമേണ ഈ വിദ്യാലയങ്ങള്‍ ഇളമാട് മിഡില്‍ സ്ക്കൂളായും തേവന്നൂര്‍ ഹൈസ്ക്കൂളായും വളര്‍ന്നുവന്നു. 1945 മേയ് 5-ന് സ്ഥാപിച്ച അര്‍ക്കന്നൂര്‍ ബാപ്പുജി സ്മാരകമായ ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുളള ഗ്രന്ഥശാല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ സമ്മേളിച്ചിരുന്നതും മറ്റും ഈ ഗ്രന്ഥശാലയിലായിരുന്നു. 1949-ല്‍ സ്ഥാപിച്ചതാണ് തേവന്നൂര്‍ നേതാജി സ്മാരകവായനശാല. 1952-ല്‍ സ്ഥാപിച്ച ചെറുവയ്ക്കല്‍ പബ്ളിക് ലൈബ്രറിയും 1955-ല്‍ സ്ഥാപിച്ച ചെറിയ വെളിനല്ലൂര്‍ സഹൃദയഗ്രന്ഥശാലയും, പാറകോട്ട് ഗ്രന്ഥശാലയും ഇളമാട് പഞ്ചായത്ത് പബ്ളിക് ലൈബ്രറിയും നെട്ടയം മുത്താരംകുന്ന് വായനശാലയും ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലകളാണ്. കൃഷിയിലും ഇന്നാട്ടുകാര്‍ പരസ്പരം സഹകരണത്തോടുകൂടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. പാടശേഖരപദ്ധതിയും ജലസേചനപദ്ധതിയും വരുന്നതിനു മുമ്പുതന്നെ കൃഷിക്കാര്‍ പരസ്പരം ആലോചിച്ച് വിതയ്ക്കേണ്ട വിത്ത് ഏതായിരിക്കണം, എന്ന് വിതയ്ക്കണം, എന്ന് വെളളം കയറ്റണം എന്നൊക്കെ ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്തിരുന്നു.